Tuesday 13 June 2017

വായനയ്ക്ക് ഒരാമുഖം









പ്രിയപ്പെട്ട കൂട്ടുകാരെ,


ഗ്രന്ഥശാലാസംഘം സ്ഥാപകനായ ശ്രീ. പി.എന്‍.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമാണ് എന്നറിയാമല്ലോ. ഈ കൊല്ലം ജൂണ്‍ 19 മുതല്‍ ഐ.വി.ദാസ് ജന്മദിനമായ ജൂലൈ 7 വരെ വായനാപക്ഷമായി ആചരിക്കാനാണ് ലൈബ്രറി കൗണ്‍ണ്‍സിലും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.

പുസ്തകം വായിക്കാന്‍ വേണ്ടി മാത്രമായി നമുക്ക് ഒരൊഴിവു സമയം കിട്ടില്ലല്ലോ. പല്ലുതേപ്പ്, കുളി,  ഭക്ഷണം എന്നിവ പോലെ വായനയും  ഒരു ദിനചര്യയാക്കി മാറ്റാന്‍ ഈ പക്ഷാചരണം മുതല്‍ നമുക്ക് ശ്രമിച്ചുനോക്കാം. 

വായന പല തരത്തിലുണ്ട് എന്നറിയാമോ? ഉച്ചത്തിലുള്ള വായന, മൗനവായന, സാവധാനമുള്ള വായന, വേഗത്തിലുള്ള വായന, ആവര്‍ത്തനവായന, മറിച്ചുനോക്കല്‍, തിരഞ്ഞുവായന (പുസ്കത്തിന്റെ ഏതെങ്കിലും ഭാഗം മാത്രം) ...... അങ്ങനെ എത്രയെത്ര വായനകള്‍! ഇതില്‍ ഏതു വായനയാണ് നമുക്കു വേണ്ടത്? ചില കാര്യങ്ങള്‍ നമുക്ക് വേഗത്തില്‍ വായിക്കാന്‍ പറ്റില്ല.  വെളിച്ചക്കുറവുള്ള വഴിയിലൂടെ സാവധാനമല്ലേ നടക്കാന്‍ പറ്റൂ? അപ്പോള്‍ സാവധാനം വായിക്കേണ്ടി വരും. എന്നാല്‍ വേഗതത്തിലുള്ള വായന പലപ്പോഴും ആവശ്യമാണുതാനും. ചില പുസ്തകങ്ങള്‍ മുഴുവന്‍ നമുക്ക് വായിക്കേണ്ട ആവശ്യമുണ്ടാവില്ല. അപ്പോള്‍ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രമാണ് നമ്മള്‍ വായിക്കുക. ഇഷ്ടപ്പെട്ട  പുസ്തകങ്ങളും കൂടുതല്‍ മനസ്സിലാക്കാനാനുള്ളവയും വീണ്ടും വീണ്ടും വായിക്കാം. (പത്തു പുസ്തകം ഓരോ തവണ വായിക്കുന്നതിനേക്കാള്‍ ചിലപ്പോള്‍ ഗുണം ചെയ്യുക ഒരു പുസ്തകം പത്തു തവണ വായിക്കുന്നതായിരിക്കും. എന്ന് ആവര്‍ത്തനവായനയുടെ പ്രാധാന്യത്തെപ്പറ്റി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീമതി ഹരിത വി. കുമാര്‍ ഐ.എ.എസ് ) അങ്ങിനെ എല്ലാ തരത്തലുള്ള വായനയും ആവശ്യത്തിനനുസരിച്ച് നമുക്ക് ഉപയോഗിക്കേണ്ടി വരും.

വായന വൈവിധ്യമുള്ളതാക്കാന്‍ ശ്രദ്ധിക്കണേ. വായനയെന്നാല്‍ നോവലും കഥയും മാത്രമല്ല, ശാസ്ത്രപുസ്തകങ്ങളും ചരിത്രപുസ്തകങ്ങളും വായിക്കാനായി തിരഞ്ഞെടുക്കുക. ശാസ്ത്രമാസികകള്‍, ജീവചരിത്രങ്ങള്‍, ഇംഗ്ലീഷ്, ഹിന്ദി, മറ്റു ഭാഷാപുസ്തകങ്ങള്‍ മുതലായവ കണ്ടെത്തുക, വായിക്കുക.

എല്ലാ മേഖലകളിലും പ്രയോജനപ്പെടുന്ന പുസ്തകങ്ങളെപ്പറ്റി അതതു മേഖലകളിലുള്ളവരോട് അന്വേഷിക്കുമല്ലോ. വായിക്കാനുള്ള പുസ്തകങ്ങളുടെ വളരുന്ന ഒരു ലിസ്റ്റ് നമുക്ക് ഉണ്ടാക്കി വെയ്ക്കാം. അപ്പോള്‍ പിന്നെ 'എന്താണ് വായിക്കേണ്ടത്?'എന്നാലോചിച്ച് നമുക്ക് സമയം കളയേണ്ടി വരില്ല.

വായിച്ച കാര്യങ്ങള്‍ എല്ലാവരും എല്ലാ കാലത്തും മുഴുവന്‍ ഓര്‍ത്തിരിക്കണമെന്നില്ലല്ലോ. വായിച്ച പുസ്തകങ്ങളുടെ ഒരു  കുറിപ്പ് തയ്യാറാക്കി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. പുസ്തകത്തിന്റെ പേര്, വിഭാഗം, എഴുതിയ ആളുടെ പേര് മുതലായ കാര്യങ്ങള്‍ക്കുപുറമെ പുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും എഴുതിവെയ്ക്കുന്നതിന്  ഒരു പുസ്തകം കരുതുക.

നമ്മുടെ നാട്ടിലെല്ലാം ധാരാളം ഗ്രന്ഥശാലകളുണ്ട്. അവിടെയെല്ലാം ധാരാളം പുസ്തകങ്ങളുമുണ്ട്. ഏതിലെങ്കിലും  അംഗത്വം ഉണ്ടോ? ഇല്ലെങ്കില്‍, വീടിന്റെയോ സ്കൂളിന്റേയോ അടുത്തുള്ള സൗകര്യപ്രദമായ ഒരു ലൈബ്രറിയില്‍ അംഗത്വമെടുക്കാന്‍ മറക്കരുതേ!

'വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെയുള്ളതുകൊണ്ട് ഇപ്പോള്‍ കുറച്ചു വായനയൊക്കെയുണ്ട്' എന്ന് ആളുകള്‍ പറയാന്‍ തുടങ്ങിയിരിക്കുന്ന കാലമാണിത്.സാമൂഹ്യമാധ്യമങ്ങളായാലും ഓണ്‍ലൈന്‍ വായനയായാലും നമുക്ക് ആവശ്യമുള്ളവയാണോ എന്നു നോക്കി വായിക്കാന്‍ ശ്രമിക്കാം. സമയം കളയാനുള്ള വായനയില്‍നിന്ന് സമയം നേടാനുള്ള വായനയിലേക്ക് വളരാന്‍ ഇക്കൊല്ലത്തെ വായനാപക്ഷാചരണത്തെ നമുക്ക് ഉപയോഗപ്പെടുത്തിനോക്കാം.

വായനാപക്ഷത്തോടനുബന്ധിച്ച് നടത്താന്‍ പറ്റുന്ന പരിപാടികളെക്കുറിച്ചറിയാന്‍ തൃശ്ശൂര്‍ ഡയറ്റിന്റെ വെബ്സൈറ്റ് ( www.dietthrissur.org )സന്ദര്‍ശിക്കൂ.

Friday 15 July 2016

ചോദ്യങ്ങള്‍ ചോദിക്കുക


കൂട്ടുകാരേ,
എല്ലാവരും നന്നായി പഠിക്കുന്നുണ്ടാകുമല്ലോ? ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുകയും പഠിക്കുകയും ചെയ്യുന്ന തിരക്കിനിടയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ നമ്മള്‍ മറന്നുപോകുന്നുണ്ടോ? ഇനി ചോദ്യങ്ങള്‍ ചോദിക്കുകയും വേണോ എന്ന് തോന്നുന്നുണ്ടാകും അല്ലേ? ശരിയാണ്. മികച്ച സ്കാര്‍ നേടാനും ജീവിതത്തില്‍ വിജയം വരിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയും പഠിക്കുകയും തന്നെ വേണം.

പക്ഷെ, ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ ഉത്തരങ്ങള്‍ മാത്രം പോരാ എന്ന് പലരും നമ്മെ ഓര്‍മിപ്പിക്കുന്നു. ഇന്ത്യയുടെ പുതിയ മാനവ വിഭവശേഷി മന്ത്രിയായ ശ്രീ. പ്രകാശ് ജാവേദ്കറും രാജ്യത്തെ കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശീലിക്കണം എന്നു പറഞ്ഞിരുന്നു. (ന്യൂ ഡല്‍ഹി, 2016 ജൂലൈ 8) കിട്ടിയ ഉത്തരങ്ങള്‍ പഠിക്കുകയും പറയുകയും മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ മനുഷ്യവംശം ഇന്ന് നേടിയ പുരോഗതികള്‍ നേടുമായിരുന്നോ എന്നുപോലും സംശയമാണ്. നിരന്തരമായ സംശയങ്ങളുടേയും ചോദ്യങ്ങളുടേയും അന്വേഷണങ്ങളുടേയും കണ്ടെത്തലുകളുടേയും ആകെത്തുകയാണ് മനുഷ്യന്റെ എല്ലാ നേട്ടങ്ങളും.

പഠിക്കുന്ന കാര്യത്തില്‍ താല്പര്യം ഉണ്ടാകുമ്പോഴാണ് നമ്മുടെ മനസ്സില്‍ സംശയങ്ങള്‍ രൂപപ്പെടുന്നത്. പഠനവിഷയത്തില്‍ താല്പര്യമുണ്ടാകുമ്പോള്‍ ചോദ്യങ്ങള്‍ ഉണ്ടാകുന്നു. ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ താല്പര്യവും ഉണ്ടാകുന്നു. താല്പര്യമില്ലാത്ത കാര്യത്തില്‍ നമുക്ക് സംശയങ്ങളുണ്ടാവില്ല, ചോദ്യങ്ങളുമുണ്ടാവില്ല. താല്പര്യം പഠനത്തെ അര്‍ഥപൂര്‍മമാക്കുന്നു. താല്പര്യപൂര്‍വ്വം മനസ്സിലാക്കി പഠിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ കാലം ഓര്‍ത്തു വെയ്ക്കാനും ആവശ്യമുള്ള സമയത്തും സന്ദര്‍ഭത്തിലും ഉപയോഗപ്പെടുത്താനും കഴിയുന്നു. പഠിക്കുന്ന വിഷയത്തെപ്പറ്റി ഒരാള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴാണ് സത്യത്തില്‍ അയാള്‍ പഠിക്കാന്‍ തുടങ്ങുന്നത്.

ചോദ്യങ്ങള്‍ ചോദിക്കുക എന്ന് പറയാനൊക്കെ എളുപ്പമാണെങ്കിലും അത് അത്ര ലളിതമായ കാര്യമല്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതിനെ അത്രയൊന്നും പ്രോത്സാഹിപ്പിക്കുന്ന സമൂഹമല്ല നമ്മുടേത്. മുതിര്‍ന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കുക കുട്ടികള്‍ ഉത്തരം പറയുക എന്താണ് നമ്മുടെ ഒരു രീതി. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അവരെ 'സംശയം വാസു' (doubting Thomas?) മാരാക്കി ശല്യക്കാരായി കണക്കാക്കി അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്തേക്കാം. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ വിനയവും അനുസരണയും ഇല്ലാത്തവരായും ധിക്കാരികളായും നിഷേധികളായുമൊക്കെ കണക്കാക്കിയേക്കാവുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഗുരുവും ശിഷ്യനും തമമിലുള്ള ചോദ്യോത്തരങ്ങളിലൂടെ ഗഹനമായ എത്രയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത വളര്‍ന്ന വേദങ്ങളുടെ നാടാണിത് എന്നോര്‍ക്കണം. ഏതായാലും ചോദ്യങ്ങളെ കരുതലോടെ ഉപയോഗിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു നോക്കൂ. 
  • കാര്യങ്ങള്‍ അറിയാനുള്ള യഥാര്‍ഥ താല്‍പര്യത്തോടെയാവണം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത്
  • നമുക്ക് സ്വയം പരിഹരിക്കാനാവാത്ത പ്രശ്നങ്ങളായിരിക്കണം ചോദ്യങ്ങളായും സംശയങ്ങളായും ഉന്നയിക്കേണ്ടത്. ബാലിശമായ ചോദ്യങ്ങള്‍ ഒഴിവാക്കുക.
  • ക്ലാസ്സുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരാത്ത രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രദ്ധിക്കുക. അനവസരത്തില്‍ ഇടക്കു കയറിയുള്ള ചോദ്യങ്ങള്‍ ചിലപ്പോള്‍ ചോദ്യകര്‍ത്താവിനെപ്പറ്റി തെറ്റുധാരണ ഉണ്ടാക്കിയോക്കാം. ഇടക്കു കയറി തടസ്സപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം.
  • ചോദ്യങ്ങള്‍ ചോദിക്കാന്‍ നമുക്കു കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുക. നല്ല ക്ലാസ്സുകളിലെല്ലാം സെഷനുകളുടെ അവസാനം ചോദ്യങ്ങള്‍ക്ക് സമയം നല്‍കാറുണ്ട് ഇല്ലെങ്കില്‍ ക്ലാസ് കഴിഞ്ഞതിനുശേഷമുള്ള സമയത്ത് അനുവാദത്തോടെ ചോദ്യങ്ങള്‍ ചോദിക്കാം .
  • ചുരുക്കി, ലളിതമയി, പറ്റുന്നത്ര വിനയത്തോടെ ചോദ്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക. എത്ര ദുഷ്കരമായ കാര്യവും ലളിതവും സന്തോഷകരമായി അവതരിപ്പിക്കാന്‍ ശ്രമിക്കാന്‍ നമുക്ക് കഴിയും.
സംശയങ്ങള്‍ വിജയത്തിന്റെ വിത്തുകളാണ്. മികച്ച വിളവുകള്‍ കൊയ്യാനാഗ്രഹിക്കുന്നവര്‍ വിത്തിന്റെ കാര്യം മറക്കാതിരിക്കുക. ചോദ്യങ്ങളൊന്നും ബാക്കി വെച്ച് പോകാതിരിക്കുക. വിവരങ്ങളൊന്നും അപ്പടി വിഴുങ്ങാതിരിക്കുക. ചവച്ചരച്ചാല്‍ ദഹനം എളുപ്പമാകും എന്ന് പഠിച്ചിട്ടില്ലേ. അതുപോലെ സംശയങ്ങള്‍ ഉന്നയിച്ചും ചോദ്യങ്ങള്‍ ചോദിച്ചുമുള്ള പഠനം പഠനത്തെയും എളുപ്പമാകുന്നു.

Wednesday 29 June 2016

തൃശ്ശൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ. സി. ബാബു വിരമിക്കുന്നു




കേരളത്തിലെ വിവിധ ഡയറ്റുകളിലെ ദീര്‍ഘകാലത്തെ പ്രശസ്ത സേവനത്തിനുശേഷം പ്രിന്‍സിപ്പാള്‍ ശ്രീ. സി. ബാബു തൃശ്ശൂര്‍ ഡയറ്റില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുകയാണ്. ‍ഡയറ്റ് അധ്യാപകന്‍ എന്ന നിലയിലും പ്രിന്‍സിപ്പാള്‍ എന്ന നിലയിലും കേരളത്തില്‍ എങ്ങും നിറഞ്ഞുനിന്നിരുന്ന ശ്രീ. ബാബു അവര്‍കള്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഘാടകനും ഭരണകര്‍ത്താവുമായാണ് അറിയപ്പെടുന്നത്. നൂതനമായ ആശയങ്ങളും പ്രവര്‍ത്തന പദ്ധതികളും രൂപകല്പന ചെയ്യുന്നതിലും ഏറ്റെടുക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള വൈദഗ്ധ്യം അദ്ദേഹത്തിന്റെ അക്കാദമിക നേതൃത്വത്തെ വ്യത്യസ്തമാക്കി.


തന്റെ 37 വര്‍ഷത്തെ സേവനകാലാവധി പൂര്‍ത്തിയാക്കിയശേഷമാണ് 2016 ‍ജൂണ്‍ 30ന് അദ്ദേഹം സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നത്. 1979 ജൂണ്‍ ആറിന് മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരി എ.യു.പി. സ്കൂളിലെ പ്രൈമറി അധ്യാപകനായാണ് അദ്ദേഹം തന്റെ സര്‍വ്വീസ് ആരംഭിക്കുന്നത്. തുടര്‍ന്ന് വയനാട് ജില്ലയിലെ നെല്ലറച്ചാല്‍ ഗവ. യു.പി. സ്കൂള്‍, പാലക്കാട് ജില്ലയിലെ തോലനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചാത്തനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1994 ല്‍ സീനിയര്‍ ലക്ചററായി പാലക്കാട് ഡയറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. രണ്ടായിരത്തില്‍ ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പാളായി ജോലിക്കയറ്റം ലഭിച്ചതിനുശേഷം കഴിഞ്ഞ പതിനാറ് വര്‍ഷമായി ഇടുക്കി, തൃശ്ശൂര്‍, എറമാകുളം, പാലക്കാട് ഡയറ്റുകളില്‍ വിവിധ കാലയളവുകളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചുവരുന്നു.
ദീര്‍ഘകാലത്തെ സര്‍വ്വീസ് കാലയളവിനിടയില്‍ കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തിലെ ഗതി നിര്‍ണ്ണായകങ്ങളായ ഒട്ടേറ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി, സര്‍വ്വ ശിക്ഷാ അഭിയാന്‍, വിവിധ പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍, ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുള്ള ഗവേഷണപദ്ധതികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ … അങ്ങിനെ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം. . കേരളത്തിലെ ഡയറ്റുകളുടെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാറിനും ഇന്റേണല്‍ സപ്പോര്‍ട്ട് മിഷനെരെ സംസ്ഥാന സെമിനാറിനും തൃശ്ശൂര്‍ ഡയറ്റ് ആഥിത്യമരുളിയത് ബാബുസാറിന്റെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമായിരുന്നു.

1954-ല്‍ മുവാറ്റുപുഴയിലാണ് ജനനം. സഹധര്‍മിണി ശ്രീമതി. മീര എടപ്പാള്‍ ഭാരതീയ വിദ്യാഭവന്‍ വൈസ് പ്രിന്‍സിപ്പാളായി ജോലി ചെയ്യുന്നു. മകള്‍ അഞ്ജലി മലപ്പുറം കോട്ടപ്പടി എം. . എസ്.എസ്. ആയുര്‍വ്വേദ ആശുപത്രിയില്‍ ഡോക്ടറും മകന്‍ അതുല്‍ ബി. ടെക് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമാണ്. 2000 മുതല്‍ എടപ്പാളിനടുത്ത് കണ്ടനകത്ത് സ്ഥിരതാമസം. ഔദ്യോഗികജീവിതത്തില്‍നിന്ന് പടിയിറങ്ങുന്ന ഈ വേളയില്‍ ശ്രീ. ബാബു അവര്‍കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു


Saturday 29 March 2014

ഗൗരി ടീച്ചര്‍ക്ക് സ്നേഹപൂര്‍വം




 കഴിഞ്ഞ 14 വര്‍ഷമായി തൃശ്ശൂര്‍ ഡയറ്റിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീമതി ഒ. ഗൗരി ടീച്ചര്‍ 2014 മാര്‍ച്ച്  31ന് ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഔപചാരികമായി വിരമിക്കുകയാണ്. 2000 ജൂണ്‍ മുതല്‍ തൃശ്ശൂര്‍ ഡയറ്റിലെ പ്രീ സര്‍വ്വീസ് വിഭാഗം സയന്‍സ് അധ്യാപികയാണ് ഗൗരി ടീച്ചര്‍. മാതൃസഹജമായ സ്നേഹം കൊണ്ട് പരിചയപ്പെടുന്ന എല്ലാവരുമായും മറക്കാനാവാത്ത ആത്മബന്ധവും സ്നേഹവും സ്ഥാപിച്ചെടുക്കുന്ന ഗൗരി ടീച്ചര്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള വലിയ ഒരു ശിഷ്യ സമ്പത്തുമായാണ് ഡയറ്റിന്റെ പടികളിറങ്ങുന്നത്.


നാട്ടികയിലെ കിഴക്കൂട്ട് അപ്പുകുട്ടമോനോന്റേയും ഒളവട്ടത്ത് അമ്മാളു അമ്മയുടേയും മൂത്തമകളായി 1957 നവംബര്‍ 25നാണ് ഗൗരി ടീച്ചര്‍ ജനിച്ചത്. ഇളയ സഹോദരന്‍ ഒളവട്ടത്ത് മണികണ്ഠന്‍. വലപ്പാട് ഗവ. ഹൈസ്കൂളില്‍ നിന്നും 1973ല്‍ എസ് എസ് എല്‍ സി പാസ്സായി. 1978ല്‍ നാട്ടിക എസ് എന്‍ കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദവും 1980ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദവും നേടി. മൂത്തകുന്ന് എസ് എന്‍ എം ട്രെയ്നിങ്ങ് കോളേജില്‍നിന്ന് 1983ല്‍ ബി എഡും തൃശ്ശൂര്‍  ഐ എ എസ് സി യില്‍ നിന്ന് 1984 ല്‍ എം എഡും പാസ്സായി.

ചെന്ത്രാപ്പിന്നി വിദ്യാഭവനിലെ അധ്യാപികയായി 1985 ല്‍ അധ്യാപികാജീവിതം ആരംഭിച്ചു. 1989 മുതല്‍ 1991 വരെ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥയായിരുന്നു. 1991ല്‍ കടിക്കാട് ഗവ. യു പി സ്കൂളില്‍ അധ്യാപികയായതോടെ അധ്യാപകജീവിതത്തിലേക്ക് തിരിച്ചു വന്നു. തുടര്‍ന്ന് നാട്ടിക ഗവ. ഫിഷറീസ് സ്കൂളില്‍ 2000 വരെ അധ്യാപികയായിരുന്നു. ആ വര്‍ഷം ജൂണ്‍ മാസത്തിലാണ്  തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശിലന കേന്ദ്രത്തിലെ സയന്‍സ് അധ്യാപികയായി ഗൗരി ടീച്ചര്‍ ചുമതലയേല്‍ക്കുന്നത്.

കോടനൂര്‍ സെന്റ് ആന്റണീസ് ഹൈസ്കൂള്‍ മലയാളം അധ്യാപകനായിരുന്ന ശ്രീ. നാരായണക്കൈംളെയാണ് വിവാഹം കഴിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഏകമകന്‍ ശ്രീദീപ് ഇപ്പോള്‍ ചെന്നൈയിലെ ന്യൂ മാത്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്നു.
ഔദ്യോഗികവും അക്കാദമികവുമായ കാര്യങ്ങളില്‍ എന്നും കണിശതയും കൃത്യതയും പുലര്‍ത്തിപ്പോന്ന ഗൗരി ടീച്ചറെ മികച്ച ഒരു അധ്യാപികയും അധ്യാപക പരിശീലകയമായാണ് അക്കാദമിക സമൂഹം വിലയിരുത്തുന്നത്.  അത്മാര്‍ഥത കൊണ്ടും സ്നേഹം കൊണ്ടും മനസ്സ് കീഴടക്കിയ ഈ അധ്യാപികയെ തങ്ങളുടെ മറക്കാനാവാത്ത അധ്യാപകരിലൊരാളായി ശിഷ്യസമൂഹം എന്നും ഓര്‍ത്തുവെയ്ക്കുന്നു.

ഉഷ ടീച്ചര്‍ - ഡയറ്റിലെ കാവ്യ സാന്നിദ്ധ്യം



 തൃശ്ശൂര്‍ ഡയറ്റിലെ പ്ലാനിങ്ങ് & മാനേജുമെന്റ് വിഭാഗം സീനിയര്‍ അധ്യാപികയായ ഡോ. എം. ബി. ഉഷാകുമാരി 2014 മാര്‍ച്ച് 31ന് സര്‍വ്വീസില്‍നിന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്. സൗമ്യമായ പെരുമാറ്റംകൊണ്ടും ശാന്തമായ ഇടപെടല്‍കൊണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഉഷടീച്ചര്‍, 1957 ആഗസ്ത്  29ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടമ്പറ്റ മണ്ണില്‍ വീട്ടിലാണ് ജനിച്ചത്. പരേതരായ ശ്രീ. ഭാസ്കരന്‍ നായരും ശ്രീമതി കാദംബരിയമ്മയുമായിരുന്ന മാതാപിതാക്കള്‍.

1973 ല്‍ വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് ഹൈസ്കൂളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ എസ് എസ് എല്‍ സി പാസ്സായി. പാലാ അല്‍ഫോന്‍സ് കോളേജില്‍നിന്ന്  1975ല്‍ പ്രീ ഡിഗ്രിയും വാഴപ്പിള്ളി സെന്റ് തെരേസാ ടി ടി ഐ യില്‍ നിന്ന് 1979ല്‍ ഒന്നാം റങ്കോടെ ടി ടി സിയും പാസ്സായി. ആദ്യമായി ടി ടി സിക്ക് എന്‍ഡോവ്മെന്റ് ലഭിച്ചത് ഉഷ ടീച്ചര്‍ക്കായിരുന്നു. 1983ല്‍ കേരള സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ ബി എ യും  1985ല്‍ എം എ യും പാസ്സായി. 1989ല്‍ കോഴിക്കോട് രാമകൃഷ്ണാശ്രമത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ബി എഡും 1984ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ എം എഡും പാസ്സായി. 2009ല്‍ കോഴിക്കട് സര്‍വ്വകലാശാലയില്‍നിന്ന് വിദ്യാഭ്യാസത്തില്‍ ഗവേഷണബിരുദം കരസ്ഥമാക്കി.
1979ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് രാജാജി ജയ് സ്കൂളിലെ അധ്യാപികയായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മൂച്ചിയാട്ട് ഗവ. യു പി സ്കൂള്‍, കാസര്‍ഗോട്ടെ കുറിച്ചിപ്പള്ള ഗവ. യു പി സ്കൂള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാടിസ്ഥാനത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചു. കാസര്‍ഗോഡ് ഗവ. യു പി സ്കൂള്‍ അധ്യാപികയായാണ് റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.  തുടര്‍ന്ന് കോട്ടയം ജില്ലയിലെ കല്ലേക്കുളം ഗവ. എല്‍ പി സ്കൂള്‍, ഈരാറ്റുപേട്ട ഗവ. എല്‍ പി സ്കൂള്‍, കുലശേഖരമംഗലം ഗവ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. 1991ല്‍ എറണാകുളം ഡയറ്റിലെ പ്രീ സര്‍വ്വീസ് വിഭാഗം മലയാളം അധ്യാപികയായി നിയമിതയായി. 2000ല്‍ തൃശ്ശൂര്‍ ഡയറ്റ് പ്ലാനിങ്ങ് & മാനേജുമെന്റ് വിഭാഗം സീനിയ ര്‍അധ്യാപികയായി ജോലിക്കയറ്റം ലഭിച്ചു. കഴിഞ്ഞ 14 വര്‍ഷമായി തൃശ്ശൂര്‍ ഡയറ്റില്‍ സേവനമനുഷ്ഠിച്ചുവരുന്ന ഉഷ ടീച്ചര്‍ നീണ്ട 23 വര്‍ഷക്കാലം അധ്യാപക പരിശീലകയായി പ്രവര്‍ത്തിച്ചു വരുന്നു.

വ്യാപാരിയായ വിക്രമകുമാര്‍ ആണ് ഭര്‍ത്താവ്. കണ്ണൂര്‍ ഡന്റല്‍ കോളേജിലെ ബി ‍ഡി എസ് വിദ്യാര്‍ഥികളായ രാജലക്ഷ്മി, വൈശാഖ് എന്നിവരാണ് മക്കള്‍.

അധ്യാപിക, അധ്യാപക പരിശീലക എന്നിവക്കപ്പുറം, അറിയപ്പെടുന്ന കവികൂടിയാണ് ഉഷടീച്ചര്‍. 1974ല്‍ പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് കോളേജ് മാഗസിനില്‍ എഴുതിയ ഓമനക്കുട്ടന്‍ എന്ന കവിതയോടെയായിരുന്നു കാവ്യജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന്, മാതൃഭാവന എന്ന കവിതക്ക്  1980ലെ കെ പി എസ് ടി യു കവിതാമസത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.1998ല്‍ സ്ത്രീപര്‍വ്വം എന്ന കവിതക്ക് മാമ്മന്‍ മാപ്പിള അവാര്‍ഡ്, സമഗ്ര സംഭാവനക്കുള്ള അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ആകാശവാണി നിലയങ്ങളില്‍ കവിതകള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അങ്ങനെ, ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ഉഷടീച്ചര്‍ വിരമിക്കുമ്പോള്‍, കാവ്യസൗന്ദര്യം എന്നും മനസ്സില്‍ സൂക്ഷിച്ച ഒരധ്യാപിക വിദ്യാഭ്യാസ മേഖലയോട് യാത്ര പറയുന്നു.




 

Thursday 14 November 2013

പറയാനൊരിടം

 പ്രിയമുള്ള കൂട്ടുകാരെ,
ഏവര്‍ക്കും ശിശുദിനാശംസകള്‍ !

വര്‍ഷങ്ങള്‍ക്കുംമുന്‍പ് , 1889 - ല്‍
ഇതുപോലൊരു നവംബര്‍ പതിനാലിനാണ്
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും
കൂട്ടുകാരുടെ പ്രിയപ്പെട്ട ചാച്ചാജിയുമായ
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു  ജനിച്ചത്.
ദീര്‍ഘദര്‍ശിയായ ആ രാഷ്'ട്രശില്‍പിയെ
ഈ അവസരത്തില്‍ നമുക്ക് ആദരപൂര്‍വ്വം ഓര്‍മിക്കാം.


ദിനാചരണങ്ങള്‍ അപകടസൂചനകള്‍ കൂടിയാണ്.
ബാല്യത്തിന്റെ പ്രാധാന്യം നമ്മുടെ സമൂഹം വേണ്ട രീതിയില്‍  തിരിച്ചറിയുന്നില്ല എന്നതാണ് ശിശുദിനാഘോഷത്തന്റെ പിന്നാമ്പുറത്തുള്ള ഒരു അപകട സൂചന.
അതുകൊണ്ടായിരിക്കുമല്ലോ ദിനാചരണമൊക്കെ വേണ്ടിവന്നത്.

കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, അവകാശം മുതലായ കാര്യങ്ങള്‍
ആണ്ടറുതികളില്‍ വന്നുപോകുന്ന
ദിനാചരണങ്ങളിലും ആഘോഷങ്ങളിലും  മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ് മറ്റൊരപകടം.
വര്‍ഷങ്ങളായി നമ്മള്‍ ശിശുദിനം ആഘോഷിച്ചുവരുന്നുണ്ടല്ലോ.
എന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമവും ചൂഷണവും പീഡനവും നമ്മുടെ നാട്ടില്‍ കൂടിക്കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം കുട്ടികളുള്ള നമ്മുടെ രാജ്യം
(2011 ലെ കാനേഷുമാരി കണക്കെടുപ്പു പ്രകാരം ഇന്ത്യയില്‍ 15,87,89,287 കുട്ടികളുണ്ടത്രെ !
ചൈനക്ക് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമേയുളളൂ.)
ശിശു വികാസ സൂചികയുടെ (Child Development Index) കാര്യത്തില്‍
നൂറ്റി പന്ത്രണ്ടാം സ്ഥാനത്താണെന്നറിയുമ്പോഴാണ്
ഇന്ത്യയിലെ കുട്ടികളുടെ യഥാര്‍ഥ അവസ്ഥ നമുക്ക് മനസ്സിലാവുന്നത്.
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന കാര്യം
ശിശുദിനത്തിന്റെ പിറ്റേദിവസം തന്നെ നമ്മള്‍ മറന്നു പോവുകയാണോ ?

ഒരു വശത്ത് അവഗണനയും അവഹേളനവും അനുഭവിക്കുമ്പോള്‍,
മറുവശത്ത് അമിതമായ പരിചരണവും ശിക്ഷണവുമാണ്  വലിയൊരു വിഭാഗം കൂട്ടുകാര്‍ക്കു ലഭിക്കുന്നത്.
കുട്ടികളെ കുറച്ചുസമയമെങ്കിലും അവരുടെ പാട്ടിനു വിടാന്‍ ഈ രക്ഷിതാക്കള്‍ ഒരുക്കമല്ല.
കുട്ടികളോട് മുതിര്‍ന്നവര്‍ക്ക് ഇവിടെ ഒരുതരം ബഹുമാനം കലര്‍ന്ന ആരാധാനയും ഉണ്ട്.
ജീവിതത്തില്‍ എല്ലാ കാലത്തും ഈ പരിചരണവും പരിഗണനയും നമുക്ക് കിട്ടുമോ ?
കേരളീയ ബാല്യം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഒരു പക്ഷെ ഇതായിരിക്കാം.

പരിണാമചരിത്രത്തില്‍ ഏറ്റവും വികാസം നേടിയ മനുഷ്യവംശത്തിലെ ശിശുക്കള്‍ മാത്രം
ഇത്രയധികം പരാശ്രയജീവികളായി മാറിയത് അത്ഭുതം തന്നെ.
എങ്കിലും, ശുചിത്വം, ആരോഗ്യം, സ്വഭാവം, പഠനം,
കൂട്ടുകാരോടും വീട്ടുകാരോടും നാട്ടുകാരോടുമുള്ള സഹകരണം മുതലായ കാര്യങ്ങളെല്ലാം
തങ്ങളാലാവും വിധം സ്വയമേവ ചെയ്യാന്‍ കുട്ടികള്‍ക്കും കഴിയണം.
എല്ലാത്തിനും മുതിര്‍ന്നവരെ മാത്രം കുറ്റം പറയുന്നതു ശരിയല്ലല്ലോ.

എങ്ങനെയായാലും കുട്ടികള്‍ക്കു വേണ്ടി ചിന്തിക്കുകയും
പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്.
അതുകൊണ്ടാണല്ലോ കുട്ടികളുടെ അവകാശപ്രഖ്യാപന ഉടമ്പടിയും
(Declaration of Child Right Convention, United Nations, 1989)
വിദ്യാഭ്യാസ അവകാശ നിയമവുമൊക്കെ ഉണ്ടായത്.
(Right to Education, Government of India, 2009)
നിയമങ്ങള്‍ എത്ര ഉണ്ടായിട്ടും
ലോകമെമ്പാടും കുട്ടികളുടെ ദുരിതങ്ങള്‍ക്ക്  കാര്യമായ കുറവുണ്ടാവുന്നില്ല.

കുട്ടികള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക ?
കുട്ടികളുടെ കാര്യങ്ങള്‍ അറിയാനും പറയാനും നമുക്കു കഴിയണം.
തനിക്കോ കൂട്ടുകാര്‍ക്കോ
ആഹാരം ലഭിക്കുന്നില്ലെങ്കില്‍,
സ്കൂളില്‍ പോകാന്‍ പറ്റുന്നില്ലെങ്കില്‍,
പണത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരുന്നുണ്ടെങ്കില്‍,
ഏതെങ്കിലും രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ .....
അത് കാണാനും തിരിച്ചറിയാനും പറയാനും നമുക്ക്  കഴിയണം.
കുട്ടികള്‍ക്കു തന്നെയാണ് ഇത്തരം കാര്യങ്ങള്‍ ആദ്യമായി അറിയാന്‍ കഴിയുക.
അത് വേണ്ടപ്പെട്ടവരെ അറിയിക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം.

ഇവിടെ, ഉയരുന്ന വലിയൊരു ചോദ്യമുണ്ട്.
ആരോട് പറയും ?
കുട്ടികള്‍ തന്റെയും കൂട്ടുകാരുടേയും ദുരനുഭവങ്ങള്‍ ആരോടാണ് പറയുക ?

നമുക്ക് പറയാനൊരിടം വേണം.
എല്ലാം തുറന്നു പറയാനൊരിടം.
അതിനായി, നമുക്കൊത്തൊരുമിച്ച് പരിശ്രമിക്കാം. 

സ്നേഹപൂര്‍വ്വം,
മാഷ്,
പാഠശാല,
രാമവര്‍മപുരം.



Monday 29 July 2013

വായനാവാരത്തിനുശേഷം

വായനാദിനവും വാരവുമൊക്കെ കഴിഞ്ഞതിനുശേഷമാണ് വായനയെപ്പറ്റി പറയുന്നത്. മറ്റു ദിനാചരണങ്ങള്‍ പോലെ, വായനാദിനത്തേയും  ദിനത്തിലോ വാരത്തിലോ ഒതുക്കാനാവില്ലല്ലോ.
വിജ്ഞാനം വിരല്‍തുമ്പിലെത്തിനില്‍ക്കുന്ന, ഇന്റര്‍നെറ്റിന്റേയും കമ്പ്യൂട്ടറിന്റേയുമൊക്കെ പുതിയ ലോകത്തില്‍ വായനക്ക് മുമ്പത്തെയത്ര പ്രാധാന്യമുണ്ടോ? പുതിയ അറിവുകള്‍ നേടുന്നതിനും വിജ്ഞാനം ആര്‍ജ്ജിക്കുന്നതിനും ഇനി വായിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ?

ഇന്റര്‍നെറ്റായാലും കമ്പ്യൂട്ടറായാലും  വിവരങ്ങള്‍ അറിയണമെങ്കില്‍  വായിക്കാതെ തരമില്ലല്ലോ. പണ്ട് വായിച്ചിരുന്നത് പുസ്തകങ്ങളില്‍ നിന്നായിരുന്നുവെങ്കില്‍ ഇന്ന് കമ്പ്യൂട്ടറും ഇ റീഡറുമൊക്കെയായി എന്നു മാത്രം. ആദിമ കാലത്ത് മനുഷ്യന്‍ കല്ലിലും ഓലകളിലുമൊക്കെ എഴുതിയതാണല്ലോ വായിച്ചിരുന്നത്. കല്ലില്‍ നിന്ന് വായിച്ചിരുന്നത് ഇപ്പോള്‍ കമ്പ്യൂട്ടറിലായി. കല്ലായാലും കമ്പ്യൂട്ടറായാലും വായനക്കുപകരം വായാന മാത്രം !

എന്തുകൊണ്ടാണ്  വായന മനുഷ്യജീവിതത്തില്‍ ഇത്രത്തോളം പ്രധാനമാവുന്നത് ?
ആദിമകാലം മുതല്‍ ആധുനിക കാലം വരെ മനുഷ്യനെ വിടാതെ പിന്തുടരുന്നത് ?
അനുഭവമാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. ഒരു ജന്മം കൊണ്ട് ഒരു മനുഷ്യന് നേടിയെടുക്കാനാവുന്ന  അനുഭവങ്ങള്‍ക്ക് പരിധിയുണ്ട്. മഹത്തായ രചനകള്‍ വായിക്കുന്നതോടെ മറ്റുള്ളവരുടെ അനേകം ജന്മങ്ങളിലെ അനുഭവങ്ങള്‍ നമുക്കും നേടാനാകുന്നു. ജന്മാന്തരങ്ങളിലൂടെ തലമുറകള്‍ നേടിയ അറിവുകള്‍ നമുക്കും സ്വാംശീകരിക്കാനാകുന്നു. മറ്റുള്ളവര്‍ക്ക്  ജീവിതത്തില്‍ പറ്റിയ പരാജയങ്ങളും തെറ്റുകളും നമുക്ക് ഒഴിവാക്കാനാകുന്നു. ഒരു ജന്മം കൊണ്ടുതന്നെ അനേകജന്മം നമുക്ക് ജീവിക്കാനാകുന്നു. അതുതന്നെയാണ് വായനയുടെ ഏറ്റവും വലിയ ഗുണം. ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍. ഏറ്റവും വലിയ ലാഭം. ജീവിത വജയം നേടിയ മഹാന്‍മാരും ലോകനേതാക്കളുമോല്ലാംതന്നെ മികച്ച വായനക്കാര്‍ കൂടിയായിരുന്നുവല്ലോ.

തലമുറകള്‍ നേടിയ അറിവുകള്‍ മാത്രമല്ല, പുതിയ അറിവുകള്‍ നേടുന്നതിനും വായനാതന്നെയാണ് പ്രധാന മാര്‍ഗം. 'If you are not updated, you will be outdated' എന്നു കേട്ടിട്ടില്ലേ? വായിക്കുകയും പുതിയ പുതിയ അറിവുകള്‍ സ്വയത്തമാക്കുകയും ചെയ്തില്ലെങ്കില്‍ നമ്മള്‍ പിന്നിലായിപ്പോകും. പഴഞ്ചനായിപ്പോകും. ആധുനികമായ വേഷഭൂഷാദികളും പെരുമാറ്റരീതികളും ഉണ്ടായതുകൊണ്ടുമാത്രം 'മോഡേണ്‍' ആയി എന്ന ധാരണ ശരിയല്ല. പുറമേക്കുള്ള ഇത്തരം പ്രകടനങ്ങള്‍കൊണ്ട് നമുക്ക് അധികമൊന്നും പിടിച്ചുനില്‍ക്കാനാവില്ല. അറിവും ചിന്തയം ബുദ്ധിയും മനസ്സും എന്നും തേച്ചുമിനുക്കിയും മൂര്‍ച്ചകൂട്ടിയും പുതുക്കിക്കൊണ്ടുമിരിക്കുക. 'അറിവും ബുദ്ധിയും ഇരിക്കെ കെടും' എന്ന് പണ്ടുള്ളവര്‍ പറയുന്നത് കേട്ടിട്ടില്ലേ ? ആധുനിക മനശ്ശാസ്തവും ഈ അറിവ് ശരിവെക്കുന്നുണ്ട്. തലച്ചോറിന്റേയും ബുദ്ധിയുടേയും വളര്‍ച്ചക്കും വികാസത്തിനും ഉള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അതിനെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുക എന്നുതന്നെയാണ്. 'Use it or lose it' എന്നാണ് ബുദ്ധിയെക്കുറിച്ച് പറയുക. നിങ്ങള്‍ക്ക് ജന്മസിദ്ധമായി കിട്ടിയ തലച്ചോറിനെ ഒന്നുകില്‍ നിരന്തര ഉപയോഗത്തിലൂടെ മൂര്‍ച്ച കൂട്ടുകയും വളര്‍ത്തുകയും ചെയ്യാം. അല്ലെങ്കില്‍ ഉപയോഗിക്കാതെ നശിപ്പിക്കാം. ഏതുവേണമെന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളാണ്. നമ്മുടെ തലച്ചോറിനെയും ബുദ്ധിയേയും ഉപയോഗിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് വായന. അത് ആഴത്തിലുള്ള ചിന്തക്കും മനനത്തിനും അവസരമൊരുക്കുന്നു. നമ്മുടെ ബുദ്ധിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. നമ്മുടെ ലോകത്തെ കൂടുതല്‍ വിശാലമാക്കുന്നു. ജീവിതത്തെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു. ജീവിതത്തെ ജീവിതമാക്കുന്നു, മനുഷ്യനെ മനുഷ്യനാക്കുന്നു.

വായനയുടെ ഈ പ്രാധാന്യം നമ്മള്‍ എല്ലാവരും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ടോ ? പാഠപുസ്തകത്തിലുള്ളതും പരീക്ഷക്കുള്ളതുമല്ലാതെ മറ്റൊന്നും മക്കളെ വായിക്കാനനുവദിക്കാത്ത രക്ഷിതാക്കളുണ്ട്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാലം അങ്ങനെയാണ്. എന്തിനും ഏതിനും മത്സരമാണ്. എന്താണ് പ്രയോജനം എന്നാണ് നമ്മള്‍ ആദ്യം ആലോചിക്കുന്നത്. ഉടനടി പ്രയോജനം കിട്ടുന്നതിലും ബാഹ്യമായ നേട്ടങ്ങളിലുമാണ് എല്ലാവരുടേയും കണ്ണ്. പ്രയോജനവാദമാണ് ഏറ്റവും വലിയ വാദം. 'അവനവനിസ'മാണ് ഏറ്റവും വലിയ 'ഇസം.' അങ്ങനെ അന്നന്ന് പ്രയോജനം തിരികെ ലഭിക്കുന്ന ഒന്നല്ലല്ലോ വായന.

പഠനകാലം തന്നെയാണ് വായനക്കുവേണ്ടി ഏറ്റവുമധികം ഉപയോഗപ്പെടുത്തേണ്ടത്. വലുതാകുമ്പോള്‍ ജോലിത്തിരക്കും കുടുംബകാര്യങ്ങളുമൊക്കെയായി കുറെ സമയം അങ്ങനെ പോകും. ജീവിതത്തിലേക്ക് നമ്മള്‍ കരുതിവെക്കുന്ന സ്ഥിര നിക്ഷേപമാണ് ചെറുപ്പത്തിലെ വായന. അതൊരു ദീര്‍ഘകാല നിക്ഷേപവുമാണ്. ജീവിതകാലം മുഴുവന്‍ അതിന്റെ പലിശ നമുക്ക് കിട്ടിക്കൊണ്ടിരിക്കും.

വായന പ്രധാനമാണ്. പക്ഷെ എന്താണ് വായിക്കേണ്ടത് ? നമ്മളോരോരുത്തരുടേയും പ്രായം, താത്പര്യം, പഠനമേഖല, തൊഴില്‍, ജീവിതലക്ഷ്യം മുതലായവക്കനുസരിച്ചാണ് വായനയും. വിഷയം ഏതായാലും വായനയിലേക്കുള്ള മികച്ച ചവിട്ടു പടികളാണ് പത്രങ്ങള്‍. പത്രപാരായണത്തിലൂടെ വായനയുടെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കാം. ചെറുപ്പ കാലം മുതല്‍ തന്നെ ദിവസേന പത്രം വായിക്കുന്നത് ശീലമാകണം. വെറും അപകടങ്ങളും ചരമകോളവും കഥകളുമല്ല  പത്രത്തില്‍ നിന്നും വായിക്കേണ്ടത് എന്നു മാത്രം. കഥകള്‍ക്കും കോലാഹലങ്ങള്‍ക്കുമപ്പുറം ധാരാളം പുതിയ വാര്‍ത്തകളും വിശകലനങ്ങളും നിത്യേന പത്രങ്ങളില്‍ വരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന ധാരാളം സപ്ലിമെന്‍റുകളും മിക്ക പത്രങ്ങളും പ്രസിദ്ധീകരിക്കുന്നു. ഇവയെല്ലാം വായിക്കുയും സൂക്ഷിച്ചു വെക്കുകയും നോട്ടുകള്‍ കുറിച്ചെടുക്കുകയും ചെയ്യുന്നതു വളരെയധികം പ്രയോജനപ്രദമാണ്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജുകള്‍ വായിച്ചു ശീലമാകണം. ഹൈസ്കൂള്‍ ക്ലാസ്സുകളിലെത്തുമ്പോഴേക്കും  ഏതെങ്കിലും ഒരു ഇംഗ്ലീഷ് പത്രമെങ്കിലും വായിച്ചു തുടങ്ങുക. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പത്രവായനപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗമില്ല.

പത്രങ്ങള്‍ക്കു പുറമെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒട്ടേറെ ആനുകാലികങ്ങളും ജേണലുകളും പുസ്തകരൂപത്തിലും ഡിജിറ്റല്‍ രൂപത്തിലും ഇന്ന് ലഭ്യമാണ്. താല്പര്യം, പ്രായം മുതലായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മുതിര്‍ന്നവരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ ഇവ തിരഞ്ഞെടുക്കുക. പ്രായത്തിനും വിഷയത്തിനുമനുസരിച്ച്  ഇവ  മാറ്റുകയും പുതിയവ തിരഞ്ഞെടുക്കുകയും വേണം. കുട്ടികളായിരിക്കുമ്പോള്‍ വായിച്ചിരുന്ന ബാലമാസികകള്‍ വലുതാവുമ്പോള്‍ വായിക്കേണ്ടതില്ലല്ലോ. ഇംഗ്ലീഷ് മുതലായ അന്യഭാഷകള്‍ പഠിച്ചു തുടങ്ങുമ്പോള്‍ ആ ഭാഷകളിലുള്ള മാസികകളും യഥേഷ്ടം തിരഞ്ഞെടുക്കണം.

പത്രങ്ങള്‍കും ആനുകാലികങ്ങള്‍ക്കും പുറമെ, വായനക്കുള്ള പ്രാധാന സാമഗ്രികളാണ് പുസ്തകങ്ങള്‍. അവരവരുടെ വിഷയത്തിനും താല്‍പര്യത്തിനുമനുസരിച്ച് ആഴത്തിലും വിപുലവുമായ അറിവ് നേടുന്നതിന് പാഠപുസ്തകങ്ങളും ഗൈഡുകളും മാത്രം പോരാ. അതതു മേഖലകളില്‍ അധികവായക്കുള്ള പുസ്തകങ്ങള്‍ അധ്യാപകരോടും മുതിര്‍ന്നവോടും ചോദിച്ച് കണ്ടെത്തി വായിക്കുക. വായിച്ച പ്രധാന കാര്യങ്ങള്‍ കുറിച്ചു വെക്കുക. കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്യാന്‍ വശമായാല്‍ പിന്നെ, സൗകര്യമുണ്ടങ്കില്‍, ഡിജിറ്റലായിത്തന്നെ രേഖപ്പെടുത്തിവെക്കുക. കൂടുതര്‍കാലം സൂക്ഷിക്കുന്നതിന് സഹായകമാകും. 'ഗൂഗിള്‍ ഡോക്യുമെന്റ്സ് 'പോലെ രേഖകള്‍ ശേഖരിച്ച്  ഓണ്‍ലൈനായി സൂക്ഷിച്ച് വെക്കാനുള്ള സൗകര്യങ്ങളും ഉണ്ട്.  വിഷയസംബന്ധമായ പുസ്തകങ്ങള്‍ക്കു പുറമെ മികച്ച കഥ, കവിത, നോവലുകള്‍, ജീവചരിത്രങ്ങള്‍, അനുഭവങ്ങള്‍, യാത്രാവിവരണങ്ങള്‍ മുതലായവ കൂടി വായിക്കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ നല്ല വായനക്കാരായിക്കഴിഞ്ഞു. വായന ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തായി അപ്പോള്‍ അനുഭവപ്പെട്ടുതുടങ്ങും. ഏതു തൊഴിലില്‍ ഏര്‍പ്പെടുന്നവരാകട്ടെ, ഏതുമേഖയില്‍ ജീവിക്കുന്നവരാകട്ടെ, വായനയുടെ ഗുണം നിങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ പ്രതിഫലിക്കും.

ഈ ലോകത്തുള്ള എല്ലാം കാര്യങ്ങളും എന്നും നമുക്ക് വായിച്ചുകൊണ്ടിരിക്കുവാന്‍ സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. അതുകൊണ്ട്, എന്തു വായിക്കണം എന്ന് അറിയലും രിരഞ്ഞെടുക്കലും വളരെ പ്രധാനമാണ്. ഓരോ പ്രായത്തിലും വായിക്കേണ്ടതെന്തെന്ന് തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കളുടേയും മുതിര്‍ന്നവരുടേയും അധ്യാപകരുടെയും സഹായം തേടുന്നതാണ് നല്ലത്. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ആ വ്യത്യാസം വായനയിലും ഉണ്ടാകും. ഉണ്ടാകണം.

ഈ ഭൂമുഖത്ത് മനുഷ്യരായി പിറന്നു വീഴുന്ന നമ്മള്‍ ജീവിതകാലയളവിനിടയില്‍ എന്തെല്ലാം പ്രവൃത്തികളിലേര്‍പ്പെടുന്നു. വിദ്യാഭ്യാസം മുതല്‍ വിപ്ലവം വരെ. ധ്യാനം മുതല്‍ യുദ്ധം വരെ. മനുഷ്യവ്യവഹാരമേഖലകള്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പക്ഷെ, ഓര്‍ത്തിരിക്കേണ്ട ഒന്നുണ്ട്. എന്തു ചെയ്യുകയാണെങ്കിലും അത് ജീവിതത്തിനുവേണ്ടിയുള്ളതാകണം. ജീവിതമാണ്, അവിടെ നമ്മള്‍ എന്തു ചെയ്യുന്നു എന്നതാണ്, അതുമാത്രമാണ് അവസാന കണക്കെടുപ്പില്‍ ബാക്കിയുണ്ടാവുക. വായനയായാലും അത് ജീവിതത്തിന് പ്രയോജനകരമാകണം. ജീവിതത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കാണം. അതിന് കഴിയുന്ന രീതിയില്‍ എല്ലാദിവസവും വായനാദിനങ്ങളാക്കുക.

സ്നേഹപൂര്‍വ്വം,
മാഷ്,   
പാഠശാല.